എറണാകുളം ജില്ലയിൽ എല്ലാ 14 സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്ന് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും ലഭിച്ചതിനേക്കാൾ 30 മുതൽ 40 ശതമാനം വരെ അധിക വോട്ടുകൾ നേടാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ജില്ലയിൽ യുഡിഎഫ് ചരിത്രത്തിൽ ആദ്യമായി സർവാധിപത്യം സ്ഥാപിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
പാർട്ടിയുടെയും മുന്നണിയുടെയും ഏകോപിതമായ പ്രവർത്തനവും, തിരഞ്ഞെടുപ്പിനായി വർഷങ്ങൾക്ക് മുമ്പ് തന്നെ നടത്തിയ സംഘടനാപരമായ തയ്യാറെടുപ്പുകളും വിജയത്തിന് വഴിയൊരുക്കിയതായി അദ്ദേഹം പറഞ്ഞു. മലയോര മേഖലകളിലും നഗരങ്ങളിലും തീരപ്രദേശങ്ങളിലും ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കോൺഗ്രസ് സമരങ്ങൾ നടത്തിയതും അനുകൂല സാഹചര്യം സൃഷ്ടിച്ചതായി അദ്ദേഹം വിലയിരുത്തി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ പരാതികളോ പരിഭവങ്ങളോ ഉണ്ടായില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലും പരാതികൾ കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉണ്ടായ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിൽ 2220 തദ്ദേശ പ്രതിനിധികളിൽ 1700 പേർ യുഡിഎഫ് പ്രതിനിധികളാണെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നയിച്ചത് ഇവരാണെന്നും അദ്ദേഹം പറഞ്ഞു. മത്സരിച്ച എല്ലാവരും പ്രചാരണത്തിൽ സജീവമായി പങ്കെടുത്തതും ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാക്കാൻ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.


