ചോറ്റാനിക്കര: വോട്ടെടുപ്പ് പൂർത്തിയായതോടെ സജീവ രാഷ്ട്രീയ തിരക്കുകളിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എല്ലാ മാസവും ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തുന്ന പതിവ് വി.ഡി. സതീശനുണ്ട്. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും തന്റെ ദീർഘകാലമായുള്ള ഈ ശീലം അദ്ദേഹം തെറ്റിച്ചില്ല.
ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
“യു.ഡി.എഫ് വലിയ വിജയപ്രതീക്ഷയിലാണ്. നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ തിരിച്ചെത്തും,” അദ്ദേഹം പറഞ്ഞു.
ദർശന വേളയിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കൊച്ചനിയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ് കുമാർ എന്നിവരും പ്രതിപക്ഷ നേതാവിനോടൊപ്പമുണ്ടായിരുന്നു. ദർശനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം പറവൂരിലെ വസതിയിലേക്ക് മടങ്ങി.

