കൊച്ചി: ബംഗളൂരുവിൽ നിന്ന് ബസിൽ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവതിയെയും യുവാവിനെയും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കൊല്ലം തഴുത്തല പേരയം വയലിൽ പുത്തൻവീട്ടിൽ മുഹഷിബ് (29), തൃശൂർ കൂർക്കഞ്ചേരി എച്ച്.എം.സി നഗർ അഷിക മൻസിലിൽ ആഷിക തൻവീർ (22) എന്നിവരാണ് പിടിയിലായത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ കളത്തിപ്പറമ്പ് റോഡിലുള്ള ലോഡ്ജിന് മുന്നിൽ നിന്ന് ഇന്നലെ വൈകിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ നിന്ന് ബസിൽ എറണാകുളത്തെത്തി ലോഡ്ജിൽ മുറിയെടുക്കാൻ എത്തിയപ്പോഴായിരുന്നു എക്സൈസിന്റെ നടപടി. പ്രതികളിൽ നിന്ന് 6.031 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.
മുഹഷിബിനെ നേരത്തെയും രാസലഹരി വിതരണവുമായി ബന്ധപ്പെട്ട കേസിൽ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവിൽ ജാമ്യത്തിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥിനിയായ ആഷിക ഒരു ടൂർ പരിപാടിക്കിടെ മുഹഷിബിനെ പരിചയപ്പെടുകയും പിന്നീട് ഇയാൾക്കൊപ്പം ലഹരി വിതരണ രംഗത്തേക്ക് കടന്നതായും എക്സൈസ് പറയുന്നു.
ഇരുവരും 15 ഗ്രാം എം.ഡി.എം.എയുമായി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ടതായാണ് എക്സൈസിന് ലഭിച്ച വിവരം. ശേഷിക്കുന്ന ലഹരി ആർക്കാണ് കൈമാറിയതെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.


