കൊച്ചി: വിമാനത്താവളത്തോടു ചേർന്നുള്ള പുതിയ റെയിൽവേ സ്റ്റേഷൻ നിർമാണത്തിനായുള്ള സ്ഥലമൊരുക്കൽ ജോലികൾ ആരംഭിച്ചു. സ്ഥലം നിരപ്പാക്കുന്നതിനും മണ്ണ് പരിശോധന നടത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനുശേഷമായിരിക്കും മണ്ണടിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുക. നിലവിലുള്ള റെയിൽവേ ട്രാക്കുകളുടെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിത്തെളിച്ച് മണ്ണ് നിരത്തിയിട്ടുണ്ട്. പദ്ധതിക്കായി 7.56 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്.
വിമാനത്താവള റോഡിലെ പുതിയ മേൽപ്പാലത്തിന് സമീപം ആവണംകോട് റോഡിൽ സിയാലിന്റെ സൗരോർജ പ്ലാന്റിന് സമീപത്തായിരിക്കും റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുക. നിലവിലെ പദ്ധതി പ്രകാരം സ്റ്റേഷൻ നിർമിക്കാൻ ആവശ്യമായ ഭൂമി റെയിൽവേയുടെ കൈവശമുണ്ടെന്ന് അധികൃതർ അറിയിച്ചു. ഭാവിയിൽ വികസനം ആവശ്യമായാൽ സിയാലിന്റെ അധീനതയിലുള്ള സമീപ ഭൂമിയും ഉപയോഗപ്പെടുത്താനാകും.
സ്റ്റേഷന്റെ കിഴക്കുഭാഗത്ത് സ്റ്റേഷൻ മന്ദിരവും ഇരുവശങ്ങളിലുമായി 600 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോമുകളും നിർമിക്കും. ഫുട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, പാർക്കിങ് സൗകര്യം എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ടാകും. ഒമ്പത് മാസത്തിനകം നിർമാണം പൂർത്തിയാക്കുകയെന്നതാണ് ലക്ഷ്യം.


