കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിനിയെ സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈസ് ചാൻസലർ പ്രഫ. ഡോ. എം. ജുനൈദ് ബുഷിരി റിപ്പോർട്ട് ആവശ്യപ്പെട്ടു. ചീഫ് സെക്യൂരിറ്റി ഓഫീസർ സിബിച്ചൻ ജോസഫിനോടാണ് വിശദമായ റിപ്പോർട്ട് തേടിയത്.
പുതുവൈപ്പ് സ്വദേശിനിയായ ദർശനയാണ് മരിച്ചത്. കുസാറ്റിലെ വിദ്യാർഥിനികളോടൊപ്പം സ്വകാര്യ ഹോസ്റ്റലിലായിരുന്നു ദർശനയുടെ താമസം. 2024-25 അധ്യയന വർഷത്തിൽ സിവിൽ എഞ്ചിനീയറിങ് മൂന്നാം വർഷം പൂർത്തിയാക്കിയിരുന്നു. ഇതിന് മുമ്പ് ഒരാഴ്ചയ്ക്കകം മറ്റൊരു വിദ്യാർത്ഥിയെയും താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സമീപ ദിവസങ്ങളിലെ ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈസ് ചാൻസലറുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ രജിസ്ട്രാർ ഉൾപ്പെടെ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. യോഗത്തിലേക്ക് പൊലീസിനെയും ക്ഷണിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.


